Friday, 28 April 2017

പോലീസ് തെയ്യം - പടവീരൻ (Police theyyam / Pataveeran )

പോലീസ് തെയ്യം - പടവീരൻ

 ഉഗ്രമൂർത്തികളായ തെയ്യക്കോലങ്ങളെ ഏറെ പരിചിതമായ നാട്ടിൽ പോലീസ് തെയ്യവും കെട്ടിയാടുന്നു.
പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിലാണ് പോലീസ് തെയ്യം കെട്ടിയാടിക്കുന്നത്.
തറവാട്ടിലെ പ്രധാന തെയ്യക്കോലമായ കരിഞ്ചാമുണ്ഡിയോടൊപ്പം അരങ്ങിലെത്തിയ പോലീസ് തെയ്യത്തിന് പിറകിലും ഒരു ഐതിഹ്യപ്പെരുമയുണ്ട്.
പണ്ട് തറവാട്ടിലെ കാരിക്കാരണവർ എടച്ചേരി ആലിൽ കരിഞ്ചാമുണ്ഡിയുടെ കളിയാട്ടം കാണാനെത്തി. തൻറ്റെ തറവാട്ടിലും ദേവിയുടെ കളിയാട്ടം കെട്ടിയാടണമെന്ന് കരിഞ്ചാമുണ്ഡിയോട് കാരണവർ അപേക്ഷിച്ചു. ദേവിയുടെ സമ്മതപ്രകാരം ചെമ്പുകുടത്തിൽ ആവാഹിച്ചു , കാരണവരും ദേവിയും തറവാട്ടിലേക്ക് യാത്ര തിരിച്ചു. തറവാട്ടിലേക്കുള്ള യാത്രക്കിടയിൽ കോലസ്വരൂപത്തെ നായന്മാരും അള്ളട സ്വരൂപത്തെ നായന്മാരും തമ്മിൽ യുദ്ധം നടക്കുന്നത് കാണാനിടയായി. വെട്ടേറ്റ് നിലത്ത് വീണ് പിടയുന്ന ഒരു പോരാളിക്ക് കാരണവർ മടിയില് കിടത്തി വെള്ളം നല്കി. വൈകാതെ ആ പടവെട്ടിയ വീരൻ മരിച്ചു. തറവാട്ടിൽ തിരിച്ചെത്തിയ കാരണവർക്ക് കരിഞ്ചാമുണ്ഡിയുടെയും കൂടെ ഒരാളുടെ സാന്നിധ്യം കൂടി അനുഭവപ്പെട്ടു. അത് ആ പടവെട്ടി മരിച്ച വീരന്റ്റെത് എന്ന് തിരിച്ചറിയുന്നു. ആ പോരാളി മരിച്ചപ്പോൾ കരിംചാമുണ്ടിയുടെ സാന്നിധ്യം അടുത്ത് തന്നെ ഉണ്ടായത് കൊണ്ടാണ് അങ്ങനെ സംഭവിച്ചത്. അതിന് ശേഷമാണ് തറവാട്ടില് കരിഞ്ചാമുണ്ഡിയുടെയും പോലീസിന്റെയും തെയ്യം കെട്ടിയാടാന് തുടങ്ങിയതെന്നാണ് ഐതിഹ്യം. പടവീരൻ എന്നും ഈ തെയ്യത്തിനു പേരുണ്ട്.
സാമൂതിരി രാജാവിന്റെ കാലഘട്ടത്തില്‍ അരങ്ങേറിയ കഥയാണിത്. അന്നത്തെ സൈനികനെയാണ് ഉദ്ദേശിക്കുന്നതെങ്കിലും ഇന്നിന്റെ വേഷമാണ് പൊലീസ് തെയ്യത്തിന്. ക്ഷേത്ര സ്ഥാനികരിൽ നിന്ന് അരിയും കുറിയും വാങ്ങി ക്ഷേത്രം വലംവെച്ച് അരങ്ങത്തെത്തുന്ന പൊലീസ് തെയ്യത്തിന് ചെണ്ടയുടെ അകമ്പടിയുണ്ട്. ചെണ്ടയുടെ താളത്തിനനുസരിച്ച് നൃത്തംവെക്കും. പിന്നെ മറ്റു ചില കൌതുകങ്ങളുമുണ്ട്. ഉല്‍സവപ്പറമ്പിലെ പുകവലിക്കാരെ പിടികൂടുക, ആളുകളെ ക്യൂവില്‍ നിറുത്തുക, തിരക്ക് കൂട്ടുന്നവരെ വിരട്ടുക, ക്രമസമാധാനം ഓര്‍മപ്പെടുത്തുക എന്നിവ പൊലീസ് തെയ്യത്തിന്റെ 'ഡ്യൂട്ടി'യില്‍പെടും.
ഇപ്പോൾ എല്ലാവർഷവും മേടം 24ന് പടന്നക്കാട് പാനൂക്ക് തായത്ത് തറവാട്ടിൽ പോലീസ് തെയ്യം കെട്ടിയാടുന്നു.

പകർത്തിയത് : രാകേഷ് ഞാണിക്കടവ്